Quran

അല്‍ ഫാതിഹ 25

Fasalullah Hussain
Published on June 13, 2026

അല്‍ ഫാത്വിഹ: 25
▪️🔅🔅🔅▪️🔅🔅🔅▪️
 
6️⃣ ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ ٦۝
 (ഞങ്ങളെ നീ നേര്‍വഴിയിലാക്കേണമേ.)

ഖുര്‍ആനിലെ പ്രഥമവും പ്രധാനവുമായ  പ്രാര്‍ത്ഥനയാണ് ഇത്. 
മാനവധര്‍മ്മം തന്നെ നേര്‍മാര്‍ഗ്ഗ ഗമനമാണ്.
ഈ സൂക്തത്തിലും മൂന്ന് പദങ്ങളാണ് വിശകലനവിധേയമാക്കേണ്ടത്. ഇതില്‍ ഒന്നാമത്തെ പദമായ ٱهْدِنَا (ഞങ്ങള്‍ക്ക് വഴികാട്ടേണമേ) എന്നത് നിഷ്പന്നമായത് 316 തവണ പന്ത്രണ്ട് രൂപങ്ങളില്‍ ഖുര്‍ ആനില്‍ വന്നിട്ടുള്ള ه-د-ی എന്ന മൂലപദത്തില്‍ നിന്നാണ്.
 വിശ്വാസികള്‍ക്ക് വഴികാട്ടി മൂന്ന് തലത്തിലാണ്. ദൈവവും ദൂതനും വേദവും വഴികാണിക്കുന്നവരാണ്. യഥാര്‍ത്ഥത്തില്‍ ആത്യന്തിക വഴികാട്ടി അല്‍ലാഹുവാണ്.
▪️مَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِى ۖ وَمَن يُضْلِلْ فَأُو۟لَٰٓئِكَ هُمُ ٱلْخَٰسِرُونَ
അല്ലാഹു നന്മയിലേക്കു നയിക്കുന്നവര്‍ മാത്രമാണ് നേര്‍വഴി പ്രാപിച്ചവര്‍. അവന്‍ ദുര്‍മാര്‍ഗത്തിലാക്കുന്നവര്‍ നഷ്ടം പറ്റിയവരാണ്. 7-Al-A'raf : 178
അല്‍ലാഹുവാണ് മാനവര്‍ക്ക് മുന്നില്‍  രണ്ട് വഴികള്‍ തുറന്ന് വെച്ചവന്‍. അതില്‍ പൈശാചികമാര്‍ഗ്ഗം അനുധാവനം ചെയ്യുന്നവര്‍ അവരുടെ സ്വേഛക്കനുസരിച്ച് മാത്രമാണ് തിരഞ്ഞെടുക്കുന്നത്. വേദാധിഷ്ഠിതമാര്‍ഗ്ഗവും സ്വീകരിക്കേണ്ടത് ബുദ്ധിക്കും ചിന്തക്കും യുക്തിക്കും വിധേയമാക്കി മാത്രമാണ്. 
▪️وَلِيَعْلَمَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ أَنَّهُ ٱلْحَقُّ مِن رَّبِّكَ فَيُؤْمِنُوا۟ بِهِۦ فَتُخْبِتَ لَهُۥ قُلُوبُهُمْ ۗ وَإِنَّ ٱللَّهَ لَهَادِ ٱلَّذِينَ ءَامَنُوٓا۟ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
അതോടൊപ്പം ജ്ഞാനം ലഭിച്ചവര്‍ അത് നിന്റെ നാഥനില്‍ നിന്നുള്ള സത്യമാണെന്ന് മനസ്സിലാക്കാനാണ് അങ്ങനെ ചെയ്യുന്നത്. അതുവഴി അവരതില്‍ വിശ്വസിക്കാനും തങ്ങളുടെ ഹൃദയങ്ങളെ അതിനു കീഴ്പ്പെടുത്താനുമാണ്. തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികളെ നേര്‍വഴിക്ക് നയിക്കുന്നവനാണ്.
22-Al-Hajj : 54

അതിന് വേണ്ടിയാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്. 
അല്‍ലാഹുവിന്‍റെ മറ്റൊരു സത്താഗുണനാമമാണ് هَاد. ഖുര്‍ ആന്‍ ആവര്‍ത്തിച്ച് നല്‍കുന്ന മുന്നറിയിപ്പാണ് وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ (അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കുന്ന ആരുമില്ല.) അതായത് അല്‍ലാഹു എല്ലാവര്‍ക്കും മാര്‍ഗ്ഗദര്‍ശനം നല്‍കുകയും അതിനെ ധിക്കാരപൂര്‍വ്വം നിഷേധിക്കുകയും ചെയ്താല്‍ അവരെ തിരുത്തുക എന്നത് ക്ലിഷ്ടമായ കാര്യമാണെന്ന് ബോധ്യപ്പെടുത്തുകയാണ് സൂക്തലക്ഷ്യം. അതിനാല്‍ വഴികാട്ടി هَاد അല്‍ലാഹുമാത്രമാണ്. പ്രവാചകന്‍ വിചാരിച്ചാല്‍ പോലും ആരെയും ഈ നേര്‍വ്വഴിയിലേക്ക് പ്രവേശിപ്പിക്കാന്‍ കഴിയില്ല. മാറ്റത്തിന് അവനവന്‍ തന്നെ പ്രാര്‍ത്ഥനയോടെ  മനസ്സ് വെക്കേണ്ടതാണ്. അതുപോലെ ദൈവീക വഴിയില്‍നിന്ന് പൈശാചികവഴിയിലേക്ക് അകപ്പെടാതിരിക്കാനും അനിവാര്യം പ്രാര്‍ത്ഥന തന്നെയാണ്. ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ എന്ന പ്രാര്‍ത്ഥനയുടെ പൂരക പ്രാര്‍ത്ഥനയാണ് ഇത്.
▪️رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ ٱلْوَهَّابُ
അവര്‍ പ്രാര്‍ഥിക്കുന്നു: "ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ ‎നേര്‍വഴിയിലാക്കിയശേഷം ഞങ്ങളുടെ മനസ്സുകളെ ‎അതില്‍നിന്ന് തെറ്റിച്ചുകളയരുതേ! നിന്റെ പക്കല്‍ ‎നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്കു നല്‍കേണമേ. സംശയമില്ല, ‎നീ തന്നെയാണ് അത്യുദാരന്‍". ‎
3-Al Imran : 8

(ദൈവാധീനത്താല്‍ തുടരും)

About Fasalullah Hussain

Quran

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!