Quran

അല്‍ ഫാതിഹ 26

Fasalullah Hussain
Published on June 13, 2026

അല്‍ ഫാത്വിഹ: 26
▪️🔅🔅🔅▪️🔅🔅🔅▪️
 
6️⃣ ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ ٦۝
(ഞങ്ങളെ നീ നേര്‍വഴിയിലാക്കേണമേ.)

വേദമാണ് വഴി.അതല്ലാത്തതെല്ലാം ദുര്‍മ്മാര്‍ഗ്ഗങ്ങളാണ്. വേദാശയങ്ങളോട് സമരസപ്പെടാത്ത ഏത് ആദര്‍ശവും പ്രത്യയശാസ്ത്രവും പൈശാചികമാണ്.
▪️إِنَّ هَٰذَا ٱلْقُرْءَانَ يَهْدِى لِلَّتِى هِىَ أَقْوَمُ وَيُبَشِّرُ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمْ أَجْرًا كَبِيرًا
ഈ ഖുര്‍ആന്‍ ഏറ്റവും നേരായ വഴി കാണിച്ചുതരുന്നു. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് അതിമഹത്തായ പ്രതിഫലമുണ്ടെന്ന് ശുഭവാര്‍ത്ത അറിയിക്കുന്നു.
17-Al-Isra : 9

ഇതില്‍ പറയുന്നത്  إِنَّ هَٰذَا ٱلْقُرْءَانَ يَهْدِى لِلَّتِى هِىَ أَقْوَمُ(നിശ്ചയമായും ഈ ഖുര്‍ ആന്‍ ഏറ്റവും ഋജുവായ മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്നു) എന്നാണ്. വിശകലന വിധേയമാക്കുന്ന മൂലസൂക്തത്തിലെ ٱلْمُسْتَقِيمَ എന്നതും ഈ സൂക്തത്തിലെ أَقْوَمُ എന്നതും നിഷ്പ്പന്നമായിട്ടുള്ളത് ഒരേ അടിസ്ഥാന പദത്തില്‍ നിന്നാണ്. 
സത്യം ധര്‍മ്മം നീതി എന്നിവ ഏതെന്ന് വ്യതിരിക്തമാക്കുന്ന പ്രമാണമാണ് ٱلْقُرْءَانَ. ഈ ഖുര്‍ ആനാണ് മാനുഷ്യകത്തെ മൂല്യബോധമുള്ള ജീവിതപാതയിലേക്ക് നയിക്കുന്നത്. അതിന് സൂക്ഷ്മതയാണ് അടിസ്ഥാനം.
▪️ذَٰلِكَ ٱلْكِتَٰبُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ
ഇതാണ് വേദപുസ്തകം. ഇതില്‍ സംശയമില്ല. ‎ഭക്തന്മാര്‍ക്കിതു വഴികാട്ടി. ‎
2-Al-Baqara : 2

 ഈ സത്യമാര്‍ഗ്ഗത്തിലേക്ക് വഴികാണിക്കുക എന്ന ഉത്തരവാദിത്തം മാത്രമാണ് പ്രവാചകന് പോലും ഉള്ളത്. നേര്‍വ്വഴിയിലാകാന്‍ അവനവന്‍റെ ഇഷ്ടമാണ് പ്രധാനം ,പൂരകമായി ദൈവേഛയും.▪️لَّيْسَ عَلَيْكَ هُدَىٰهُمْ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۗ (ജനങ്ങളെ നേര്‍വഴിയിലാക്കേണ്ട ബാധ്യതയൊന്നും ‎നിനക്കില്ല. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നവരെ ‎നേര്‍വഴിയിലാക്കുന്നു. 2-Al-Baqara : 272)
 
പ്രാര്‍ത്ഥനയും പ്രവര്‍ത്തനവുമാണ് ഓരോ വ്യക്തിയുടേയും ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. അതിനാല്‍ അല്‍ ഫാതിഹ:യിലെ ٱهْدِنَا(നീ ഞങ്ങളെ നയിക്കേണമേ) എന്ന പ്രാര്‍ത്ഥന ദൈവം വേദം ദൂതന്‍  എന്ന ത്രിതലങ്ങളിലും ബന്ധിതമാണ്.
▪️يَهْدِى بِهِ ٱللَّهُ مَنِ ٱتَّبَعَ رِضْوَٰنَهُۥ سُبُلَ ٱلسَّلَٰمِ وَيُخْرِجُهُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ بِإِذْنِهِۦ وَيَهْدِيهِمْ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
തന്റെ തൃപ്തി തേടിയവരെ അല്ലാഹു വേദംവഴി സമാധാനത്തിന്റെ പാതയിലേക്കു നയിക്കുന്നു. തന്റെ ഹിതത്താല്‍, അവരെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കു കൊണ്ടുവരുന്നു. നേരായ വഴിയിലൂടെ നയിക്കുകയും ചെയ്യുന്നു.
5-Al-Ma'ida : 16

 അതിനാല്‍ ٱهْدِنَا (നീ ഞങ്ങളെ നയിക്കേണമേ) എന്ന പ്രാര്‍ത്ഥന സാര്‍ത്ഥകമായ യഥാര്‍ത്ഥ വിശ്വാസികളുടെ അവസ്ഥ ഇപ്രകാരം ആയിരിക്കും.
▪️وَنَزَعْنَا مَا فِى صُدُورِهِم مِّنْ غِلٍّ تَجْرِى مِن تَحْتِهِمُ ٱلْأَنْهَٰرُ ۖ وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِى هَدَىٰنَا لِهَٰذَا وَمَا كُنَّا لِنَهْتَدِىَ لَوْلَآ أَنْ هَدَىٰنَا ٱللَّهُ ۖ لَقَدْ جَآءَتْ رُسُلُ رَبِّنَا بِٱلْحَقِّ ۖ وَنُودُوٓا۟ أَن تِلْكُمُ ٱلْجَنَّةُ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ
അവരുടെ മനസ്സുകളിലെ പകയെ നാം തുടച്ചുമാറ്റും. അവരുടെ താഴ്ഭാഗത്തൂടെ അരുവികളൊഴുകിക്കൊണ്ടിരിക്കും. അപ്പോള്‍ അവരിങ്ങനെ പറയും: "ഞങ്ങളെ ഇവിടേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയില്ലായിരുന്നെങ്കില്‍ ഞങ്ങളൊരിക്കലും സന്മാര്‍ഗം പ്രാപിക്കുമായിരുന്നില്ല. ഞങ്ങളുടെ നാഥന്റെ ദൂതന്മാര്‍ സത്യസന്ദേശവുമായി എത്തിയവരായിരുന്നു.” അപ്പോള്‍ അവരോടിങ്ങനെ വിളിച്ചുപറയും: "ഇതാ നിങ്ങള്‍ക്കുള്ള സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി നിങ്ങളിതിന്റെ അവകാശികളായിത്തീര്‍ന്നിരിക്കുന്നു.”
7-Al-A'raf : 43
(ദൈവാധീനത്താല്‍ തുടരും)

About Fasalullah Hussain

Quran

Research

Comments (0)

Leave a Reply

No comments yet. Be the first to share your thoughts!